അല്ല മനുഷ്യാ.. ഇങ്ങനെയിരുന്നാല്‍ മതിയോ..? മോളെ സ്കൂളില്‍ ചേര്‍ക്കേണ്ടേ.? നാളെയാവട്ടെ എന്ന് പറഞ്ഞ് പറഞ്ഞ് സ്കൂള്‍ തുറക്കാനായി. ഇന്ന് പോയി ചേര്‍ത്തില്ലെങ്കില്‍.... പറഞ്ഞേക്കാം.
പത്രം വായിക്കാനിരുന്നാല്‍ പതിവായി കേള്‍ക്കുന്നതാന്നെങ്കിലും, ഇന്ന് പറഞ്ഞത് ഇത്തിരി കട്ടിയോടെയാനെന്നു മാധവന് തോന്നി. മക്കളെ സ്കൂളില്‍ ചേര്‍ക്കാന്‍ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ എത്രത്തോളം കഷ്ടപ്പെടണം എന്നത് ഇവള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അതെങ്ങനെയാ വലിയ കൊമ്പത്തെ വീട്ടുക്കാരായിട്ടും ഒരു തുള്ളി ബുദ്ധി പോലുമില്ല തലയില്‍. ഹാ അനുഭവിക്കുക തന്നെ.. പ്രേമിച്ചു ഇറക്കി കൊണ്ട് വരുമ്പോള്‍ ഇതൊക്കെ ചിന്തിച്ചിരുന്നെങ്കില്‍..!!!
ചിന്തകള്‍ കാട് കയറിയപ്പോള്‍ മാധവന്‍ എഴുന്നേറ്റ് കുളിക്കാന്‍ പോയി. കുളിച്ചു കഴിയുമ്പോഴേക്കും ഭക്ഷണവുമായി ഭാര്യ സോണിയയും മകള്‍ ലക്ഷ്മിയും റെഡി.
മാധവന്‍ തിടുക്കത്തില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. പോകാനുള്ള ധൃതിയല്ല, മറിച്ച് സ്കൂള്‍ കാര്യം കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ തിടുക്കമെന്നു സോണിയക്കറിയാം. അത് മനസ്സിലായി എന്നവണ്ണം സോണിയ മൗനം പാലിച്ചു.
ഭക്ഷണം കഴിച്ചിറങ്ങിയ മാധവന്‍ നേരെ ചെന്നത് തന്റെ സുഹൃത്തും പഞ്ചായത്ത് മെമ്പറുമായ സതീശന്റെ അടുത്താണ്.
"എടാ സതീശാ.. നീ എന്നെയൊന്നു സഹായിച്ചേ പറ്റൂ. മോളെ സ്കൂളില്‍ ചേര്‍ക്കുന്ന കാര്യം പറഞ്ഞ് വീട്ടിലിരിക്കാന്‍ പറ്റുന്നില്ല. നീ എങ്ങിനെയെങ്കിലും ഒരു അഡ്മിഷന്‍ ശരിയാക്കി തരണം. ഇന്ന് തന്നെ ശരിയാക്കിയേ പറ്റൂ.."
"മാധവാ.. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും, പക്ഷെ എങ്ങിനെയാടാ ഈ സമയത്ത് അഡ്മിഷന്‍ കിട്ടുന്നത്. സ്കൂള്‍ തുറക്കാനിനി അധിക നാളില്ല. പിന്നെ ഏക പോംവഴി പ്രൈവറ്റ് സ്കൂളില്‍ ചേര്‍ക്കുക എന്നതാണ്. നീയാണെങ്കില്‍ ആദര്‍ശവും പറഞ്ഞ് കൊണ്ടിരിക്കും."
"പ്രൈവറ്റ് എങ്കില്‍ പ്രൈവറ്റ്.. അതാ അവള്‍ക്കും താല്പര്യം. നീ ഒന്ന് ശരിയാക്ക്.."
മാധവനെയും കൂട്ടി മെമ്പര്‍ സതീശന്‍ അടുത്തുള്ള പ്രൈവറ്റ് സ്കൂളിലേക്ക് നടന്നു. പോകുന്ന വഴി സ്കൂളിനെ പറ്റി വാതോരാതെ സംസാരിക്കുകയായിരുന്നു സതീശന്‍. മാധവനാകട്ടെ എങ്ങിനെങ്കിലും ശരിയായാല്‍ മതിയെന്ന മട്ടില്‍ എല്ലാം മൂളി കേട്ടു.
സ്കൂള്‍ ഓഫീസില്‍ സതീശനെ ബഹുമാനപൂര്‍വ്വം സ്വീകരിച്ചു. ഒരു പഞ്ചായത്ത് മെമ്പറുടെ വിലയെ...!
"പറയൂ സാര്‍, ഞാന്‍ താങ്കളെ എങ്ങിനെയാണ് സഹായിക്കേണ്ടത്..?"
പ്രിന്‍സിപ്പലിന്റെ തേനൂറും വാക്കുകള്‍ കേട്ടു മാധവന്‍ കോരി തരിച്ചു പോയി.
"ഇത് എന്റെ സുഹൃത്താണ്. പേര് മാധവന്‍. ഇദേഹത്തിന്റെ മകള്‍ക്ക് ഇവിടെ ഒരു അഡ്മിഷന്‍ വേണം." സതീശന്‍ വിഷയം അവതരിപ്പിച്ചു.
"ഓ അതിനെന്താ സാര്‍, കൊടുക്കാമല്ലോ. ഏത് ക്ലാസ്സിലേക്ക് വേണമെന്ന് പറഞ്ഞാല്‍ മതി"
"അഞ്ചാം ക്ലാസിലേക്ക്." ഇത്തവണ മറുപടി പറഞ്ഞത് മാധവനായിരുന്നു.
"ശരി, സാറിനറിയാമല്ലോ ഇവിടുത്തെ രീതികള്‍. എല്ലാം വളരെ സ്റ്റിക്ക്റ്റ് ആയിട്ടെ ചെയ്യൂ. അഞ്ചാം ക്ലാസ്സ് അഡ്മിഷന് വേണ്ടി ഒരു ടെസ്റ്റ് നടത്തുന്നുണ്ട്. അതില്‍ വിജയിച്ച കുട്ടികളെ മാത്രമേ എടുക്കത്തുള്ളൂ. ഒരു കാര്യം ചെയ്തോളൂ... അഡ്മിഷന്‍ ഫോം പൂരിപ്പിച്ചു കൊടുത്തിട്ട്, കുട്ടിയേയും കൊണ്ട് ഈ വരുന്ന തിങ്കളാഴ്ച വന്നോള്ളൂ.."
"എന്നാ ശരി, എങ്ങിനെയായിക്കോട്ടേ.." എന്നും പറഞ്ഞ് സതീശനും മാധവനും എഴുന്നേറ്റു.
ഓഫീസില്‍ അഡ്മിഷന്‍ ഫോറം പൂരിപ്പിച്ച് കൊടുത്ത് സന്തോഷത്തോടെ മാധവന്‍ സോണിയയെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മകളെയും കൂട്ടി മാധവനും സോണിയയും സ്കൂളിലേക്ക് ചെന്നു. നിറയെ ആളുകളുണ്ടായിരുന്നു. ഓഫീസില്‍ ചെന്നപ്പോള്‍ ഒരു ടോക്കണ്‍ ലഭിച്ചു. നമ്പര്‍ എഴുപത്തി മൂന്ന്. ദൈവമേ അഞ്ചാം ക്ലാസ്സില്‍ അഡ്മിഷന് വേണ്ടി ഇത്രയും ആളുകളോ..? സോണിയയോടും മകളോടും അവിടെയിരിക്കാന്‍ പറഞ്ഞ് മാധവന്‍ പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് പുകച്ചു.
സമയം 12 മണി.
അകത്തു നിന്നും വിളി കേട്ടു..
"ടോക്കണ്‍ എഴുപത്തി മൂന്ന്.., ലക്ഷി"
മാധവന്‍ മോളെയും കൂട്ടി അകത്ത് ചെന്നു. ഒരു മേശക്ക് പിന്നില്‍ പ്രിന്‍സിപ്പാളും, രണ്ടു ടീച്ചര്‍മാരും ഇരിക്കുണ്ടായിരുന്നു. രണ്ടു പേരും അവരുടെ മുന്നിലിരിക്കുന്ന കസേരയില്‍ ചെന്നിരുന്നു.
"മിസ്റ്റര്‍ മാധവന്‍, ഞങ്ങള്‍ ടെസ്റ്റ് ആരംഭിക്കുകയാണ്. ഞങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കുട്ടി മാത്രമേ ഉത്തരം പറയാന്‍ പാടുള്ളൂ. ദയവു ചെയ്തു ടെസ്റ്റ് കഴിയുന്നത് വരെ താങ്കള്‍ സംസാരിക്കരുത്." പ്രിന്‍സിപ്പലിന്റെ കല്‍പ്പന മാധവന്‍ തലയാട്ടി സമ്മതിച്ചു.
"വാട്ട് ഈസ് യുവര്‍ നെയിം..?"
"ലക്ഷ്മി മാധവന്‍ "
"വാട്ട് ഈസ് യുവര്‍ ഫാദര്‍'സ് നെയിം..?"
"മാധവന്‍ "
"വാട്ട് ഈസ് യുവര്‍ മദേര്‍സ് നെയിം..?"
"സോണിയ "
" നോ ടെല്‍ മി വാട്ട് ഈസ് ദിസ്..?" ഒരു ചിത്രം കാണിച്ചു കൊണ്ട് പ്രിന്‍സ്സിപ്പല്‍ ചോദിച്ചത് കേട്ട് ലക്ഷ്മി ഒന്ന് വിരണ്ടു.
" ഗ്യാസ് കുറ്റി... അല്ല ഗ്യാസ് അടുപ്പിന്റെ കുറ്റി.."
" സെ ഇന്‍ ഇംഗ്ലീഷ് "
"അത് പിന്നെ... ഗ്യാസ്... കുറ്റി.."
ഇത് വരെ വന്ന ഏതെങ്കിലും കുട്ടി Liquefied Petroleum Gas Cylinder എന്ന മുഴുവന്‍ പേര് പറഞ്ഞിട്ടില്ലല്ലോ സാര്‍..? ലക്ഷ്മിയുടെ പരുങ്ങല്‍ കണ്ട ഒരു ടീച്ചര്‍ ചോദിച്ചു.
സത്യം പറഞ്ഞാല്‍ അപ്പോഴാണ് ഇതിനു ഇങ്ങനെയൊരു പേരുണ്ടെന്ന് മാധവന്‍ പോലും അറിയുന്നത്.
ടെസ്റ്റ് അവസാനിപ്പിച്ച് പ്രിന്‍സിപ്പല്‍ മാധവനോട്... "താങ്കളുടെ മകള്‍ക്ക് ഇവിടെ അഡ്മിഷന്‍ തരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ. ബാക്കിയുള്ള കാര്യങ്ങള്‍ അറിയാമല്ലോ.. മാസം 600 രൂപയാണ് ഞങ്ങളുടെ ഫീസ് . കൂടാതെ സ്കൂള്‍ ബസ് ചാര്‍ജ് 500 അടക്കണം."
" സ്കൂള്‍ ബസ് വേണമെന്നില്ല സാര്‍. ഇവിടെയടുത്തല്ലേ.., നടന്നു വരാനുള്ള ദൂരമേയുള്ളൂ."
" നോ നോ മിസ്റ്റര്‍ മാധവന്‍, താങ്കള്‍ നിര്‍ബന്ധമായും ബസ് ചാര്‍ജ് അടച്ചേ പറ്റൂ. സേവനം ഉപയോഗിച്ചാലും ഇല്ക്ലെങ്കിലും. ഇവിടുത്തെ റൂള്‍ അങ്ങിനെയാ."
" ശരി.. വേറെ എന്തെങ്കിലും..?"
" വേറെ പ്രതേകിച്ചു ഒന്നും ഇല്ല. ഞങ്ങള്‍ താങ്കളോട് വെറും ഒരു ലക്ഷം രൂപയെ സംഭാവന ആവശ്യപ്പെടുന്നുള്ളൂ. മെമ്പര്‍ സതീശന്‍ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരു വ്യക്തിയാ. അദ്ദേഹം പറഞ്ഞാല്‍ തള്ളി കളയാനാവില്ല. അത് കൊണ്ടാ ഇത്രയും ചെറിയൊരു തുക മതിയെന്ന് വെച്ചത്.."
" സംഭാവനയോ..? എന്തിനു..? നിങ്ങളെന്താണ് സാര്‍ ഈ പറയുന്നത്..? എന്റെ മകളെ അഞ്ചാം ക്ലാസ്സില്‍ ചേര്‍ക്കാന്‍, ഫീസിനു പുറമേ സംഭാവനയും വേണമെന്നോ..? അതും ഒരു ലക്ഷം രൂപ.."
മാധവന്‍ പൊട്ടി തെറിച്ചു. രംഗം വഷളാവുമെന്നു തോന്നിയ പ്രിന്‍സിപ്പല്‍ ഉടന്‍ തന്നെ സതീശനെ വിളിച്ചു. സതീശന്‍ എത്തുമ്പോഴും മാധവന്‍ നിര്‍ത്താതെ തെറി വിളിക്കുണ്ടായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞു സമാധാനിപ്പിച്ച് സതീശന്‍ മാധവനെയും കൂട്ടി വീട്ടിലേക്ക് പോയി.
അടുത്ത ദിവസം രാവിലെ മാധവന്‍ അടുത്തുള്ള സമുദായ സംഘം നടത്തുന്ന സ്കൂളിലേക്ക് പോയി. പ്രസിഡന്റ് കൃഷ്ണേട്ടന്‍ ഓഫീസില്‍ ഉണ്ടായിരുന്നു.
" എന്താ മാധവാ, ഈ വഴിക്ക്..?"
" മോളെ അഞ്ചാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ വന്നതാ കൃഷ്ണേട്ടാ.."
" അതിനെന്താ ചേര്‍ക്കാമല്ലോ.. താന്‍ പോയി മാനേജരെ കണ്ടോള്ളൂ, ഞാന്‍ പറഞ്ഞേക്കാം."
" ശരി കൃഷ്ണേട്ടാ.. വലിയ ഉപകാരം.."
മാധവന്‍ മാനേജരുടെ കാബിനില്‍ ചെന്ന് കാര്യം അറിയിച്ചു.
" ഹാ ഇരിക്കൂ, പ്രസിഡന്റ് പറഞ്ഞായിരുന്നു. അഞ്ചാം ക്ലാസ്സിലെക്കല്ലേ.?"
" അതെ "
" ഈ ഫോം ഒന്ന് പൂരിപ്പിച്ചു തന്നാല്‍ മാത്രം മതി "
" ഫീസും മറ്റു കാര്യങ്ങളും എങ്ങിനെയാ സാറേ.." ഇന്നലെത്തെ കാര്യം ഓര്‍ത്തു മാധവന്‍ ചോദിച്ചു.
" കാര്യമായിട്ടൊന്നുമില്ല.. ഞങ്ങളുടെ ബില്‍ഡിംഗ് ഫണ്ടിലേക്ക് ഒരു ഇരുപതിനായിരം രൂപ തന്നാല്‍ മതി"
" ഓ അത്രയേ ഉള്ളൂ.. അത് അടച്ചേക്കാം."
" കഴിഞ്ഞില്ലടോ.. പിന്നെയുള്ളത് കുട്ടികളുടെ ബസ് ചാര്‍ജ്, ടുഷന്‍ ഫീസ്, പി ടി എ ഫണ്ട്, ലൈബ്രറി മെമ്പര്‍ഷിപ്പ് ചാര്‍ജ്.... ഇതിനൊക്കെ പുറമേ മാസം 600 രൂപ അടച്ചാല്‍ മതി."
എല്ലാം കേട്ട് സ്തംഭിച്ചിരുന്ന മാധവന്‍ ഒന്നും പറയാതെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. പിന്നില്‍ നിന്നും മാനേജര്‍ വിളിക്കുന്നുണ്ടെങ്കിലും മാധവന്‍ നില്‍ക്കാതെ നടത്തം തുടര്‍ന്നു. വീട്ടിലെത്തിയപ്പോഴായാണ് മാധവന് ബോധം അല്ല ബോധ്യം വന്നത്. ഇക്കാലത്ത് കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ വീടിന്റെ ആധാരം പണയം വെക്കണം എന്ന് നാട്ടുകാര്‍ പറയുന്നത് എത്ര ശരിയാണെന്ന് മാധവന്‍ ഓര്‍ത്തു. ഇനി എന്ത് ചെയ്യും? സ്കൂളില്‍ ചേര്‍ക്കാതിരിക്കാന്‍ പറ്റില്ല.. ഹും എന്തെങ്കിലും വഴി കണ്ടെത്തണം.. മാധവന്‍ നെടുവീര്‍പ്പിട്ടു.
മാധവാ എന്ന വിളി കേട്ടാണ് അയാള്‍ കണ്ണ് തുറന്നത്. വീടിനു മുന്നില്‍ പ്രായമുള്ള, അവശനായ, കണ്ടാല്‍ പിച്ചക്കാരനെന്നു തോന്നിക്കുന്ന ഒരാള്‍ നില്‍ക്കുന്നു. ഇയാള്‍ക്കെങ്ങിനെ എന്റെ പേരറിയാം എന്ന് ചിന്തിച്ചു മാധവന്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
" അയ്യോ.. ഇത് നമ്മുടെ ബാലചന്ദ്രന്‍ മാഷല്ലേ...? മാഷെന്താ ഇവിടെ ? അതും ഈ കോലത്തില്‍..? എടീ സോണി.. ഇങ്ങോട്ടൊന്നു വന്നേ.. ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ.."
മാധവന്‍ ആവേശഭരിതനായി കാണപ്പെട്ടു. തന്നെ ചെറുപ്പത്തില്‍ പഠിപ്പിച്ച, തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അധ്യാപകനാണ് വന്നിരിക്കുന്നത്. മാഷിന്റെ ഇപ്പോഴത്തെ വേഷവും രൂപവും കണ്ടു മാധവന്റെ മനസ്സ് വേദനിച്ചു. മാധവന്റെ വിളി കേട്ട് ഓടി വന്ന സോണിയക്ക് മാഷിനെ കണ്ടപ്പോള്‍ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. മാഷിന്റെ ഇപ്പോഴെത്തെ അവസ്ഥകളെല്ലാം കേട്ട ഇരുവരുടെയും കണ്ണുകളില്‍ നിന്നും സങ്കടം ഒഴുകാന്‍ തുടങ്ങി.
ഏറെ നേരത്തെ മൗനത്തിനു ശേഷം മാധവന്‍ പറഞ്ഞു.
" മാഷിനി എവിടെയും പോകേണ്ട, ഇവിടെ ഞങ്ങളോടൊപ്പം കഴിയാം. എന്റെ മകളെ ഇനി സാര്‍ പഠിപ്പിച്ചാല്‍ മതി. ഇപ്പോഴെത്തെ സ്കൂളുകളെക്കാളും നല്ലത് അത് തന്നെയാ. മാഷ് എതിരൊന്നും പറയരുത്."
മാധവന്റെ വാക്കുകള്‍ കേട്ട് ബാലചന്ദ്രന്‍ മാഷ്, മാധവനെ കെട്ടിപുണര്‍ന്നു. അവരുടെ സ്നേഹം കണ്ട സോണിയ കരച്ചില്‍ അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.
*************
11 comments:
യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ച്ച.. പറഞ്ഞ പണം കൊടുത്ത് എങ്ങനെയും ഒരു സീറ്റ് അഡ്മിഷൻ.അതേ ഇന്നു നടക്കൂ.. ഈ മനസ്സുള്ളവരൊന്നും ഇപ്പൊൾ ഇല്ല
സമകാലിക വിദ്യ ആഭാസ കച്ചവടത്തിന് നേരെ യുള്ള ഒരു കൊട്ട് നന്നായിരിക്കുന്നു
പിന്നെ ഗ്യാസ് കുറ്റിയുടെ പേരും ഹഹാഹ്ഹ
ഇന്ന് എല്ലാം കോലം ചമയിക്കലാണ്.
ഇന്ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷനു കുട്ടികളെ കിട്ടാൻ ടീച്ചർമാര് ഓടുകയാണ്. കുട്ടികളില്ലെങ്കിൽ ടീച്ചറ് ഔട്ട്.
ചില യാഥാര്‍ത്ഥ്യങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു... നന്നായിരിക്കുന്നു എഴുത്ത്...
എഴുത്ത് വളരെ ഇഷ്ട്ടമായി..
വളരെ ഭംഗി ആയി ഒരു സമകാലീന സംഭവം പറയാന്‍ കഴിഞ്ഞു മാഷെ
ആശംസകള്‍
പറഞ്ഞതത്രയും സത്യം..
ഇത്തരം കാര്യങ്ങളൊക്കെ ഇടയ്ക്കെങ്കിലും ആരെങ്കിലും ചൂണ്ടിക്കാട്ടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു വിരല്‍ചൂണ്ടല്‍ .നന്നായി പറഞ്ഞു.എല്‍ കെ ജി യിലേക്ക് വര്‍ഷം അന്‍പതിനായിരമൊക്കെ ഫീസ് വാങ്ങുന്ന സ്കൂളുകള്‍ ധാരാളമുണ്ട്.അപ്പോള്‍ സംഭാവനയുടെ വലിപ്പം ചിന്തിച്ചു നോക്കൂ.സ്കൂളുകളെ നിയന്ത്രിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ഒരു പുതിയ നിയമം കൊണ്ടുവരുന്നെന്ന്‍ ഇന്നലെ പത്രത്തില്‍ വായിച്ചു.റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെ ആ നിയമം വന്നാല്‍ ഇതൊക്കെ കുറെ നിയന്ത്രിക്കപ്പെടും
www.kuttikkattoor.blogspot.com
@കിങ്ങിണിക്കുട്ടി : വരാനും വായിച്ച് അഭിപ്രായം രേഖപ്പെടുത്താനും "സന്മനസ്സ്" കാണിച്ചതിനു വളരെ സന്തോഷം.
@ കൊമ്പന്‍ : വിദ്യാഭ്യാസവും ഗ്യാസും കച്ചവടം തന്നെയല്ലേ.. എന്റെ ബ്ലോഗില്‍ വന്നു "വമ്പത്തരം" കാട്ടിയതിനു സന്തോഷം.
@ ബെഞ്ചാലി : സന്തോഷം
@ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി : വളരെ സന്തോഷം
@ Jazmikkutty : വായിച്ചത് എനിക്കും ഇഷ്ട്ടായി
@ അഭി : സന്തോഷം സുഹൃത്തെ..
@ mayflowers : ചൂണ്ടി കാട്ടുന്നവ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുന്നതും സന്തോഷം തന്നെ.
@ Dr.Muhammed Koya @ ഹരിതകം : അങ്ങനെയൊരു നിയമം വന്നാല്‍ ശരിയാകും.. പക്ഷെ വരുമോ ?
വിദ്യാഭ്യാസം വെറും കച്ചവടം ആക്കിയ ഇന്നത്തെ സമൂഹത്തിനു നേരെ ഒരു വിരലനക്കം .
നന്നായിരിക്കുന്നു .
ഭാവുകങ്ങള്‍
vidyabhaaasam>>>.
Post a Comment